തായ്പെയ്: തായ്വാൻ തൊഴിൽവകുപ്പ് മന്ത്രി ചൈന സന്ദർശിക്കുന്നു. ഏഷ്യാ പസഫിക് സാന്പത്തിക സഹകരണ ഉച്ചകോടിയോട് അനുബന്ധിച്ച യോഗത്തിൽ പങ്കെടുക്കാനാണിത്. തായ്വാനിൽ രണ്ടു വർഷം മുന്പ് അധികാരത്തിലേറിയ പ്രസിഡന്റ് ലായ് ചിംഗ് തെയുടെ (വില്യം ലായി) മന്ത്രിസഭയിലെ ഒരംഗം ചൈന സന്ദർശിക്കുന്ന ആദ്യ സംഭവമാണിത്.
തൊഴിൽ വകുപ്പ് മന്ത്രി ഹംഗ് സൻ ഹാൻ ചൈനയിലേക്കു പുറപ്പെട്ടതായി തായ്വാൻ വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഉച്ചകോടിയുടെ ഭാഗമായി നടക്കുന്ന മനുഷ്യവിഭവ ശേഷി മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണിതെന്നും വ്യക്തമാക്കി.
ചൈനയുടെ ഭാഗമായ ഹോങ്കോംഗിലെയും ടിബറ്റിലെയും മനുഷ്യവകാശ ധ്വംസനങ്ങളെ ശക്തമായ എതിർത്ത പാരന്പര്യം ഹംഗ് സൻ ഹാനിനുണ്ട്.
ജനാധിപത്യ ഭരണകൂടം നിലവിലുള്ള തായ്വാനെ വിഘടിത പ്രവിശ്യയായിട്ടാണ് ചൈന പരിഗണിക്കുന്നത്. ബലം പ്രയോഗിച്ചും തായ്വാനെ കൂട്ടിച്ചേർക്കുമെന്നതാണ് ചൈനയുടെ നയം.
തായ്വാന് അംഗത്വമുള്ള ചുരുക്കം ചില അന്താരാഷ്ട്ര സംഘടനകളിലൊന്നാണ് ഏഷ്യാ പസഫിക് സാന്പത്തിക സഹകരണ സമിതി. ചൈനയിലെ ഷെൻചെന്നിൽ നവംബറിലാണ് ഉച്ചകോടി. തായ്വാൻ പ്രസിഡന്റ് പങ്കെടുക്കില്ലെന്നാണ് സൂചന.